ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിൽ എറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പഞ്ചവടി സ്വദേശി റിഷാദിന്റെ ഉടമസ്‌ഥതയിൽ തുറന്നുപ്രവർത്തിച്ച ബീച്ച് ഫോർട്ട് കൂൾബാറിന് നേരെയാണ് ആക്രമണം നടന്നത്. സ്‌ഥാപനത്തിൽ ഉണ്ടായിരുന്ന റഫ്രിജറേറ്ററും ഷവർമ മെഷീനും കടലിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മിക്‌സി, ഫാൻസി ലൈറ്റുകൾ, ഫർണീച്ചറുകൾ, സിസിടിവി ക്യാമറ എന്നിവയും സ്‌ഥാപനത്തിൽ ഉണ്ടായിരുന്ന 6,000ത്തോളം രൂപയും മോഷണം പോയിരുന്നു.
സംഭവത്തിന് രണ്ട് ദിവസം മുൻപാണ് റിഷാദ് സ്‌ഥാപനം ആരംഭിച്ചത്. കടയുടമയുമായി പ്രതികൾക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നസീറിനെ കോടതി റിമാൻഡ് ചെയ്‌തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Read also: സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി