കണ്ണൂർ: സിപിഎമ്മിന്റെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി പോലീസ്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ വധശ്രമ കേസാണ് പോലീസ് ഒഴിവാക്കിയത്. വധശ്രമ കേസ് ഒഴിവാക്കി പകരം കൂട്ടം ചേർന്ന് കൈകൊണ്ട് മർദ്ദിച്ചതിനടക്കമുള്ള വകുപ്പുകൾ നിലനിർത്തി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു.
മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ സ്‌റ്റാഫ് പ്രശോഭ് മൊറാഴ ഉൾപ്പടെ ആറ് പേർക്ക് എതിരെ ആയിരുന്നു കേസ് രജിസ്‌റ്റർ ചെയ്‌തത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അടക്കം ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് കേസിലെ മറ്റു പ്രതികൾ. വധശ്രമ വകുപ്പ് ഉൾപ്പെടുത്താവുന്ന തരത്തിലുള്ള ആക്രമണം നടന്നില്ലെന്നാണ് കണ്ണൂർ ടൗൺ പോലീസിന്റെ ഇപ്പോഴത്തെ നിലപാട്.
കഴിഞ്ഞ 20ആം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. യോഗ സ്‌ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം അനുകൂലികളും തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായി. കയ്യാങ്കളിയിൽ റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മർദ്ദനമേറ്റു.
സംഘര്‍ഷത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. റിജിലിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അടക്കമുള്ളവര്‍ക്ക് എതിരെ പോലീസ് കേസെടുത്തത്.
Most Read: അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി