പൊന്നാനി: നഗരസഭയിലെ 12ആം വാർഡായ നൈതല്ലൂരിൽ എൽഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയിൽ വീടുകയറി അക്രമിച്ചതായും കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി. ഭാര്യയും ഭർത്താവും ഇവരുടെ 12ഉം 15ഉം വയസുള്ള രണ്ടുകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെയാണ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ 10 കൊല്ലമായി യുഡിഎഫ് ഭരണം തുടർന്നിരുന്ന വാർഡിൽ ഇത്തവണ വിജയിച്ചത് എൽഡിഎഫ് ആണ്. ഈ വിജയം ആഘോഷിക്കാൻ ഇറങ്ങിയ പ്രവർത്തകരാണ് ഇവരുടെ വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടത്. “എന്റെ മകളെ അവർ മണ്ണിലിട്ടു ഉരുട്ടി. കുട്ടിയുടെ കഴുത്തിൽ മാലപ്പടക്കം ചുറ്റുകയും പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുട്ടിയുടെ മുഖത്തും കയ്യിലും പരിക്കേറ്റു. എന്നെയും കുടുംബത്തെയും ഈ വാർഡിൽ ജീവിക്കാൻ അനുവദിക്കില്ല എന്നാണു അവർ പറഞ്ഞിരിക്കുന്നത്” കുട്ടിയുടെ അമ്മ സാലിത മലബാർ ന്യൂസിനോട് പറഞ്ഞു.
“ഞാന് കുടുംബവും കോൺഗ്രസ് പ്രവർത്തകരാണ്. ഞങ്ങൾ നന്നായി പ്രവർത്തിക്കുന്നവരാണ്. ഞങ്ങൾക്ക് പലരീതിയിലുള്ള പ്രലോഭനങ്ങളും തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫ് വാഗ്‌ദാനം ചെയ്‌തിരുന്നു. അതൊന്നു സ്വീകരിക്കാതെ ഞങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. അതാണ് ഞങ്ങളോടുള്ള വൈരാഗ്യ കാരണം. മുൻപ് തന്നെ അവർ പറഞ്ഞിരുന്നു; എൽഡിഎഫ് ജയിച്ചാൽ ഈ വാർഡിൽ ജീവിക്കാൻ അനുവദിക്കില്ല എന്ന്. അതിപ്പോൾ അവർ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്കിവിടെ ജീവിക്കണം. എനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണം“ സാലിത ആവശ്യപ്പെട്ടു.
ഈ കുടുംബം ഇപ്പോൾ പൊന്നാനി സർക്കാർ ആശുപത്രിയിൽ ചികിൽസ തേടുകയാണെന്നും ശാരീരിക അക്രമത്തിന് വിധേയരായ രണ്ടുകുട്ടികളും നന്നായി ഭയന്ന് പോയെന്നും ഇവർക്ക് വിദഗ്‌ധ കൗൺസിലിംഗ് നൽകേണ്ടിവരുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂർ പറഞ്ഞു. ജയിച്ചു കഴിഞ്ഞാൽ മുഖംമാറുന്ന, ആക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന എൽഡിഎഫിന്റെ ഈ സ്വഭാവരീതിക്കെതിരെ നിയമത്തിന്റെ വഴി ഞങ്ങൾ സ്വീകരിക്കും. പോലീസിൽ പരാതി നൽകിയിട്ടുണ്ട്; നബീൽ വ്യക്‌തമാക്കി.
Most Read: കർഷകരുടെ ദുരവസ്‌ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത് ബാബ ആത്‍മഹത്യ ചെയ്‌തു