കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഡോക്‌ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വെച്ചാണ് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച അർധരാത്രിയായിരുന്നു ഇരുവരും ഡോക്‌ടറെ ആക്രമിച്ചത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്‌ണയെയാണ് ഇരുവരും ആക്രമിച്ചത്. വയനാട്ടിൽ നിന്നുള്ളവരെന്ന് പറഞ്ഞു ചികിൽസ തേടിയെത്തിയവർക്കൊപ്പമാണ് ഇരുവരും ചൊവ്വാഴ്‌ച അർധരാത്രി ആശുപത്രിയിൽ എത്തിയത്. ചെവിക്ക് അസ്വസ്‌ഥതയുള്ള ആളുമായാണ് ഇവർ വന്നത്. ഇയാളെ പരിശോധിച്ചു മരുന്ന് നൽകിയപ്പോൾ കൂടെയുള്ള ആളിനും അസുഖം ഉണ്ടെന്നും മരുന്ന് വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, അസുഖം ഒന്നുമില്ലെന്നും മരുന്ന് തരാൻ സാധിക്കില്ലെന്നും ആശുപത്രി ജീവനക്കാർ ഇവരോട് പറഞ്ഞു. ഇതോടെ യുവാക്കൾ ജീവനക്കാരോട് കയർക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഭരത് കൃഷ്‌ണയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. മർദ്ദനം, അസഭ്യവർഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമപ്രകാരവുമാണ് കേസെടുത്തത്. ഇവരുടെ കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്‌റ്ററിൽ ഇല്ലായിരുന്നു. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് പ്രതികളിലേക്ക് എത്തിയത്.
Most Read: ഏക സിവിൽ കോഡ്; ഏകകണ്‌ഠമായ അഭിപ്രായം വേണം- എംപിമാരോട് മുഖ്യമന്ത്രി