പാലക്കാട്: ജില്ലയിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിലൂടെ തോർത്തിട്ട് മുറുക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരാവസ്‌ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. ഇയാൾ ഒളിവിലാണ്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കെട്ടെത്തിയ മുത്തശ്ശിയാണ് കഴുത്തിൽ തോർത്ത് മുറുക്കി വായ്‌ക്കുള്ളിൽ തുണി തിരുകിയ നിലയിൽ കുട്ടിയെ കണ്ടത്. മുത്തശ്ശിയെ കണ്ടതോടെ പ്രതി ഓടിരക്ഷപ്പെടുകയാണ് ഉണ്ടായത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒളിവിലായ പ്രതിയെ ഉടൻ കണ്ടെത്തി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ സാഹചര്യം എന്താണെന്ന് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. അതേസമയം, പ്രതി എങ്ങനെയാണ് വീട്ടിൽ കടന്നതെന്ന് അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.
Read Also: കോവിഡ് വ്യാപനം; ജില്ലയിൽ അഞ്ചു ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ്