ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ മറുനീക്കവുമായി പ്രതിപക്ഷം. തിങ്കളാഴ്‌ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ അയോധ്യയിലേക്ക് പോകാതെ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കൾ.
രാഹുൽ ഗാന്ധിയും മമത ബാനർജിയും അടക്കമുള്ള നേതാക്കൾ അന്നേ ദിവസം മറ്റു ക്ഷേത്രങ്ങളിലെത്തും. പ്രതിഷ്‌ഠാ ദിനത്തിൽ അയോധ്യയിലേക്ക് ഇല്ലെന്ന് ശരത് പവാറും അരവിന്ദ് കെജ്‌രിവാളും വ്യക്‌തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ പൂജ നടത്തും. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മമത ബാനർജി മത സൗഹാർദ്ദ റാലിയിലും പങ്കെടുക്കും.
നാസിക്കിലെ ശ്രീരാമ ക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയിൽ ഉദ്ധവ് താക്കറെ പങ്കെടുക്കും. ഹനുമാൻ ചാലീസ ചൊല്ലി ഡെൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പദ്ധതി. മോദിയും ആർഎസ്എസും പ്രതിഷ്‌ഠാ ചടങ്ങിനെ രാഷ്‌ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമർശനം ഉന്നയിച്ചാണ് അയോധ്യയിൽ നിന്ന് പ്രതിപക്ഷം മാറിനിൽക്കുന്നത്.
എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നു ഉത്തർപ്രദേശ് മുൻ പിസിസി അധ്യക്ഷൻ നിർമ്മൽ ഖത്രി പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രതിഷ്‌ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ‘ഇന്ത്യ’ സഖ്യം പൊതുനിലപാട് എടുക്കുമ്പോൾ ചില കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടുന്നതിൽ മറ്റു പാർട്ടികൾക്ക് അമർഷമുണ്ട്. അതിനിടെ, ക്ഷണം സ്വീകരിച്ച ശരത് പവാർ പണിപൂർത്തിയായ ശേഷം അയോധ്യയിൽ എത്താമെന്ന് ക്ഷേത്രം ട്രസ്‌റ്റിനെ അറിയിച്ചിട്ടുണ്ട്.
പ്രതിഷ്‌ഠാ ദിനം കഴിഞ്ഞു പോകുമെന്നാണ് കെജ്‌രിവാളിന്റെയും നിലപാട്. അതേസമയം, പ്രതിഷ്‌ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്തെത്തി. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം തിടുക്കത്തിൽ എടുക്കാവുന്ന തീരുമാനമല്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ