ന്യൂഡെൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ ഒരുങ്ങി ആർബിഐ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതു ജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ബാങ്കുകൾ, എടിഎം ഓപ്പറേറ്റർമാർ എന്നിവർ എടിഎമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്ന് ആർബിഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആർബിഐ വ്യക്‌തമാക്കുന്നുണ്ട്.
ഒക്‌ടോബർ ഒന്നുമുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായാൽ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ ആ ഡബ്ള്യുഎൽഎക്ക് പണം നൽകുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.
ബാങ്കിന് അതിന്റെ വിവേചന അധികാരത്തിൽ ഡബ്ള്യുഎൽഎ ഓപ്പറേറ്ററിൽ നിന്ന് പിഴപ്പണം ഈടാക്കാം. രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
Read Also: എതിര്‍പ്പുകളില്ല; ഒബിസി ബില്‍ പാസാക്കി ലോകസഭ