ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഏറ്റുവാങ്ങികൊണ്ട് ബാഴ്സ പുറത്തേക്ക്, രണ്ടിനെതിരെ 8 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ബാഴ്‌സയെ തറപറ്റിച്ചത്. മത്സരത്തിലുടനീളം നിഴൽ മാത്രമായി ഒതുങ്ങി നിന്ന മെസ്സിയും ബാഴ്സയും ബയേണിന് മുൻപിൽ നിരുപാധികം കീഴടങ്ങിയ മട്ടായിരുന്നു.
തോൽവിക്ക് പിന്നാലെ പരിശീലകൻ സെറ്റിയനെ മാനേജ്മെന്റ് പുറത്താക്കി. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലെ ബാഴ്സയുടെ ഏറ്റവും വലിയ തോൽവി കൂടിയാണിത്.
കളിയുടെ നാലാം മിനിറ്റിൽ തോമസ് മുള്ളർ തുടക്കമിട്ട ഗോളിന്റെ വെടിക്കെട്ട് പിന്നീടങ്ങോട്ട് സഹതാരങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പെരിസിച്ച് (21), ഗനബറി (27), തോമസ് മുള്ളർ (4, 31), കിമ്മിച്ച് (63), ലെവൻഡോസ്‌കി (82), കുട്ടീന്യോ (85, 89) എന്നിവർ ബയേണിന് വേണ്ടി സ്കോർ ചെയ്തപ്പോൾ അലാബയുടെ സെൽഫ് ഗോളും സുവാരസ് നേടിയ ഗോളും മാത്രമായിരുന്നു ബാഴ്സയുടെ മറുപടി.
സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി ബയേൺ ഏറ്റുമുട്ടും.