മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി.
യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്‌ലാന്റയെ കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന യുണൈറ്റഡ് തകർപ്പൻ കളിയിലൂടെയാണ് വിജയം നേടിയത്. സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ആണ് ടീമിനായി വിജയ ഗോൾ നേടിയത്. യുണൈറ്റഡിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മൽസരത്തിൽ 15ആം മിനിറ്റിൽ തന്നെ മരിയോ പസലിച്ചിലൂടെ അത്‌ലാന്റ ലീഡെടുത്തു. 28ആം മിനിറ്റിൽ മെറിഹ് ഡെമിറാല്‍ ലക്ഷ്യം കണ്ടതോടെ അത്‌ലാന്റ 2-0 ന് മുന്നിലെത്തുകയും യുണൈറ്റഡ് മറ്റൊരു തോല്‍വിയെ അഭിമുഖീകരിക്കുകയും ചെയ്‌തു. ആദ്യ പകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാനും ടീമിന് സാധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കരുത്തോടെ പൊരുതിയ യുണൈറ്റഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ 53ആം മിനിറ്റിൽ ഒരു ഗോള്‍ തിരിച്ചടിച്ചു. നിരവധി അവസരങ്ങള്‍ യുണൈറ്റഡിന് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. രു ഗോള്‍ നേടിയതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് ആവേശത്തിലായി. 75ആം മിനിറ്റിൽ നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡിന് വേണ്ടി സമനില ഗോള്‍ നേടിയതോടെ അത്‌ലാന്റയുടെ തകർച്ച തുടങ്ങുകയായിരുന്നു.
മൽസരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച സമയത്താണ് രക്ഷകനായി റൊണാള്‍ഡോ വന്നത്. 81ആം മിനിറ്റിൽ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ച് റൊണാൾഡോ ടീമിന് വിജയം നേടിക്കൊടുത്തു. മൂന്ന് പോയിന്റും ഇതോടെ യുണൈറ്റഡ് സ്വന്തമാക്കി. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് മൽസരങ്ങളിൽ നിന്ന് ആറുപോയന്റുമായി യുണൈറ്റഡ് ഒന്നാം സ്‌ഥാനത്താണ്.
താരതമ്യേന ദുര്‍ബലരായ മാല്‍മോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യൻമാരായ ചെല്‍സി തകര്‍ത്തത്. സൂപ്പര്‍താരം ജോര്‍ജീന്യോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്‍ഡ്രിയാസ് ക്രിസ്‌റ്റിയന്‍സെനും കൈ ഹാവെര്‍ട്‌സും ചെല്‍സിക്ക് വേണ്ടി ലക്ഷ്യം കണ്ടു. രണ്ട് പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ജോര്‍ജീന്യ ഇരട്ട ഗോളുകൾ നേടിയത്.
ഗ്രൂപ്പ് ഇയില്‍ ജര്‍മന്‍ വമ്പൻമാരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ കീഴടക്കി. 70 മിനിറ്റു വരെ ഗോള്‍രഹിത സമനിലയില്‍ നിന്ന ,മൽസരത്തിൽ അവസാന 20 മിനിറ്റിലാണ് ബയേണ്‍ നാല് ഗോളുകൾ നേടിയത്. ബയേണിനായി ലിറോയ് സനെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. എവര്‍ട്ടണ്‍ സോറസിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
ഗ്രൂപ്പിലെ മറ്റൊരു മൽസരത്തിൽ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ കീഴടക്കി. പ്രതിരോധതാരം ജെറാര്‍ഡ് പിക്വെയാണ് ബാഴ്‌സക്ക് വേണ്ടി വിജയഗോൾ നേടിയത്.
Also Read: വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം