ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ തരംതിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിക്കുമെന്നും രോഗങ്ങളുടെ യഥാർഥ പേരുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫംഗസുകള്‍ അവ പ്രത്യക്ഷപ്പെടുന്ന ശരീരത്തിനനുസരിച്ച് നിറത്തിലും വ്യത്യാസം ഉണ്ടായിരിക്കും. അതിനാൽ നിറത്തിന്റെ പേരില്‍ ഫംഗസ് രോഗങ്ങളെ വർഗീകരിക്കരുത്. അതായത് മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെയാണ് ബ്ളാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്നും രോഗത്തിന്റെ യഥാർഥ പേര് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഗുലേറിയ വ്യക്‌തമാക്കുന്നു.
അതേസമയം, രാജ്യത്ത് ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ ആളുകളിൽ ബ്ളാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിനേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസും ബാധിക്കുന്നത്.
ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ പഴുപ്പ് ചോര്‍ന്നൊലിക്കുക, മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതരമായ വൃണത്തിലേക്ക് വഴിമാറുക, എന്നിവക്ക് യെല്ലോ ഫംഗസ് കാരണമാകും. യെല്ലോ ഫംഗസ് ബാധ ഗുരുതരമായതിനാൽ തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിൽസ തേടണമെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കി.
Read also: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു