തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരേ കയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ മൂന്ന് പേര്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ജാമ്യാപേക്ഷ തള്ളിയതോടെ ഭാഗ്യലക്ഷ്‍മിയേയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനാല്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് പോലീസ് അറിയിച്ചത്. വിജയ് പി നായരേ കയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി എന്നിവരാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
കയ്യേറ്റം ചെയ്‌ത ദിവസം വിജയ് പി നായരുടെ പക്കല്‍ നിന്നും എടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസില്‍ ഏല്‍പ്പിച്ചതിനാല്‍ ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്ന മോഷണക്കുറ്റം നിലനില്‍ക്കില്ലെന്ന് മൂവരും കോടതിയില്‍ വാദിക്കാനാണ് സാധ്യത. ഒപ്പം തന്നെ ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്നും ഇവര്‍ കോടതിയില്‍ വാദിക്കും.
എന്നാല്‍ ഹൈക്കോടതിയില്‍ പോലീസ് തങ്ങളുടെ നിലപാട് കടുപ്പിക്കാനാണ് സാധ്യത. കയ്യേറ്റം ചെയത വീഡിയോ സഹിതം തെളിവായി ഉള്ളതിനാല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുള്ള മോഷണശ്രമം എന്ന നിലയിലായിരിക്കും പോലീസ് കോടതിയില്‍ വാദിക്കുക. അതിനാല്‍ തന്നെ കേസില്‍ ഹൈക്കോടതിയുടെ വിധി നിര്‍ണ്ണായകമായിരിക്കും. കയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെയുള്ളവർ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി കടുത്ത വിമർശനമാണ് മൂവര്‍ക്കെതിരെയും ഉന്നയിച്ചത്.
Read also : ലോകത്ത് 2.9 കോടി സ്ത്രീകള്‍ ആധുനിക അടിമകളെന്ന് റിപ്പോര്‍ട്ട്