ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു. ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന് കണക്കിൽപെടാത്ത വൻതുക ബിനീഷ് നൽകിയിട്ടുണ്ട്. ഈ തുകയുടെ ഉറവിടം വ്യക്‌തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ബെംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിൽ ഇഡി പറയുന്നു.
2012-2019 കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായി എത്തിയത് അഞ്ച് കോടി രൂപയിലേറെയാണ്. ഈ നിക്ഷേപവും ആദായവകുപ്പിന് സമർപ്പിച്ച റിട്ടേണും തമ്മിൽ വലിയ അന്തരമുണ്ട്. പണം സ്വരൂപിച്ചത് ലഹരിമരുന്ന് ഇടപാടുകളിലൂടെയാണെന്ന് ഇഡി പറയുന്നു. എന്നാൽ ബാങ്ക് വായ്‌പയെടുത്താണ് അനൂപിന് പണം നൽകിയതെന്നാണ് ബിനീഷിന്റെ വാദം.
ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി അബ്‌ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും ബിസിനസ് പങ്കാളിയുമാണെന്ന് ഇഡി പറയുന്നു. ലഹരിമരുന്ന് കച്ചവടത്തിലൂടെ ബിനീഷ് സമ്പാദിച്ച ആസ്‌തികൾ കൈവശം വെച്ചത് അബ്‌ദുൽ ലത്തീഫാണെന്നും ഇയാളുടെ ഓൾഡ് കോഫീ ഹൗസിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്നും ഇഡി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും ഇഡി പറഞ്ഞു.
അതേസമയം, ബെംഗളൂരുവിൽ 2015ൽ ആരംഭിച്ച ഹയാത്ത് റെസ്‌റ്റോറന്റിലെ പങ്കാളി റഷീദിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മുഹമ്മദ് അനൂപ് റെസ്‌റ്റോറന്റിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയത് ബിനീഷിന് വേണ്ടിയായിരുന്നുവെന്ന് ഇഡി കണ്ടെത്തി. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജ്മെന്റ് കമ്പനികളുണ്ടെന്നും നിലവിൽ ഇവയുടെ ഡയറക്‌ടർമാർ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണെന്ന് ഇഡി ആരോപിക്കുന്നു. ഈ കമ്പനികൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഇവയെ കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇഡി വ്യക്‌തമാക്കി.
Also Read: ഡോളർ കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്‌ഥനെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി ഹരജി