ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു.
‘എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ മാദ്ധ്യമ സ്‌ഥാപനങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യർഥിക്കുകയാണ്. എന്റെ കുടുംബത്തിന് നേരെ ഭീഷണിയുണ്ട്’; ഇന്നലെ വൈകിട്ട് നുപൂർ ശർമ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡെൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശം നടത്തിയതിന് നുപൂർ ശർമയെ ഇന്നലെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്‌ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില ആളുകൾ പരിഹാസ പാത്രമാണെന്ന് നുപൂർ പറഞ്ഞതായാണ് റിപ്പോർട്. അതേസമയം മുസ്‌ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്‌ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരക്ക് ഉപയോഗിച്ച സ്‌തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപൂർ ആരോപിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്‌ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു കേസ്.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അറബ് രാഷ്‌ട്രങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യന്‍ സ്‌ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാൻഡ് മുഫ്‌ത്തിയും പ്രസ്‌താവനകളെ ശക്‌തമായി അപലപിച്ചു. വക്‌താക്കളുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇന്ത്യ വ്യക്‌തമാക്കിയതിന് പിന്നാലെ നുപൂർ ശർമയേയും,നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കുകയായിരുന്നു.
Most Read: കെകെയുടെ മരണത്തില്‍ വീഴ്‌ചയുണ്ടായെന്ന് ഡോക്‌ടർമാര്‍; പോലീസിന്റെ വാദം തള്ളി