ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ് മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് തട്ടിപ്പ് തടയാനുള്ള ശ്രമത്തിനിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും സോമേന്ദു പറഞ്ഞു.
‘തൃണമൂല്‍ ബ്ളോക്ക് പ്രസിഡണ്ട് രാം ഗോവിന്ദ് ദാസും ഭാര്യയും മൂന്ന് ബൂത്തുകളില്‍ പോളിങിന് തടസം സൃഷ്‌ടിക്കുകയായിരുന്നു. എന്റെ വരവ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. അതിനാല്‍ അവര്‍ എന്റെ കാറും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു,’ സോമേന്ദു അധികാരി പറഞ്ഞു. 20 മുതല്‍ 25ഓളം തൃണമൂല്‍ പ്രവര്‍ത്തകര്‍ കാര്‍ വളയുകയും തകര്‍ക്കുകയുമായിരുനു. പൊലീസ് ഉണ്ടായിരുന്നു എങ്കിലും ആരും സഹായിച്ചില്ലെന്ന് സോമേന്ദുവിന്റെ ഡ്രൈവര്‍ ഗോപാല്‍ സിങ് പറഞ്ഞു.
അതേസമയം, സൽമോനിയിൽ സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപെട്ടിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. പോളിങ് തുടങ്ങുന്നതിന് മുൻപ് ജംഗൾ മഹൽ പ്രദേശത്ത് ബസ് കത്തിച്ചതും വാർത്തയായിരുന്നു. പോളിങ് ഉദ്യോഗസ്‌ഥരെ ബൂത്തിലാക്കി മടങ്ങിയ ബസാണ് കത്തിച്ചത്.
Read also: ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു