ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുനാ നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
ഹാമിര്‍പൂരിലെ ഗ്രാമങ്ങളില്‍ നിരവധി പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശ്‌മശാനങ്ങള്‍ നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിയതാണെന്ന് ആരോപണം ഉയർന്നതോടെയാണ് ജനങ്ങൾ പരിഭ്രാന്തിയിലായത്.
ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് നദിയിൽ കണ്ടെത്തിയത്. പുണ്യനദിയായി ജനങ്ങള്‍ കരുതുന്ന യമുനാ നദിയിൽ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താറുണ്ട്. എന്നാൽ കോവിഡ് പശ്‌ചാത്തലത്തിൽ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്.
‘ഒന്നോ രണ്ടോ മൃതദേഹങ്ങള്‍ ഇടയ്‌ക്ക് യമുനയില്‍ പൊങ്ങിക്കിടക്കുന്നത് കാണാറുണ്ട്. എന്നിരുന്നാലും കോവിഡ് വന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കോവിഡിനെ കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പകരം നദിയില്‍ ഒഴുക്കുന്നതാകാം’, ദൃക്‌സാക്ഷിയായ സിയാറാം പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
യമുന നദിയുടെ തീരത്തുള്ള വയലുകളില്‍ നാട്ടുകാര്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുണ്ട്. അതില്‍ കോവിഡ് ബാധിച്ച് മരിച്ച ചിലരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ യമുനയില്‍ ഒഴുക്കുകയാണെന്ന് ആരോപണമുണ്ട്.
Read Also: ജൂനിയർ ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്