കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ പരിഹാര നിർദ്ദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ എറണാകുളം ജില്ലാ കളക്‌ടറോട് വിശദീകരണം നൽകാനും കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
ഇതനുസരിച്ചു മലിനീകരണ ബോർഡ് ചെയർമാനും എറണാകുളം ജില്ലാ കളക്‌ടറും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകണം. ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നടത്തിയത്. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു.
കൊച്ചിയിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തിൽ എന്ത് നടപടി എടുത്തെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിൽ റിപ്പോർട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. ‘ഓരോ ദിവസവും നിർണായകമാണ്. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകണമെന്നും’ കോടതി വ്യക്‌തമാക്കിയിരുന്നു.
തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കമായ ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്. കത്തിനെ പിന്തുണക്കുന്ന സവിശേഷ സാഹചര്യമാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഉണ്ടായത്.
Most Read: വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അതിജീവതത്തിന്റെ നേട്ടങ്ങൾ