സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ കൈക്കൂലി കേസിൽ അറസ്‌റ്റിൽ. ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഓഫീസർ എം.കെ കുര്യൻ (53) ആണ് അറസ്‌റ്റിലായത്. കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി അനുവദിക്കുന്നതിന് റിസോർട്ട് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇദ്ദേഹത്തെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.
മീനങ്ങാടി സ്വദേശി എ.പി ബിനീഷിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ബിനീഷ് അമ്പലവയലിൽ നിർമ്മിക്കുന്ന റിസോർട്ട് കെട്ടിടത്തിന് പഞ്ചായത്തിൽ നിന്ന് ബിൽഡിങ് പെർമിറ്റ് ലഭിക്കുന്നതിന് ഫയർഫോഴ്‌സിന്റെ എതിർപ്പില്ലാരേഖ ആവശ്യപ്പെട്ട് ഫയർഫോഴ്‌സ് ഓഫീസറെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ 30ന് ബിനീഷ് ബത്തേരി ഫയർ സ്‌റ്റേഷനിലെത്തി അപേക്ഷ നൽകിയപ്പോൾ, ഒന്നാം തിയ്യതി ഫോണിൽ വിളിക്കാൻ പറഞ്ഞ് സ്‌റ്റേഷൻ ഓഫീസർ മടക്കി അയക്കുകയായിരുന്നു. ഇതുപ്രകാരം, ബിനീഷ് ഫോണിൽ വിളിച്ചപ്പോഴാണ് എൻ.ഒ.സി അനുവദിക്കുന്നതിന് 25,000 രൂപ മുൻകൂറായി നൽകണമെന്നും ബാക്കി പണം പിന്നീട് നൽകിയാൽ മതിയെന്നും സ്‌റ്റേഷൻ ഓഫീസർ പറഞ്ഞത്.
തുടർന്ന് ബിനീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട് നാലു മണിയോടെ ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ കാബിനിലെത്തി ബിനീഷ് സ്‌റ്റേഷൻ ഓഫീസർക്ക് പണം കൈമാറി. ഉടൻതന്നെ സ്‌റ്റേഷൻ ഓഫീസർ എൻ.ഒ.സി നൽകുകയും ചെയ്‌തു. ഈസമയം പുറത്തു കാത്തു നിന്നിരുന്ന വിജിലൻസ് ഉദ്യോഗസ്‌ഥർ കാബിനിൽ കയറി ഓഫീസറെ പിടികൂടുകയായിരുന്നു. കൈക്കൂലി പണം ഇദ്ദേഹത്തിന്റെ മേശവലിപ്പിൽ നിന്ന് കണ്ടെത്തി. രണ്ട് ഗസറ്റഡ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലായിരുന്നു വിജിലൻസിന്റെ പരിശോധനയും നടപടിക്രമങ്ങളും. ഇതിനുമുമ്പും സ്‌റ്റേഷൻ ഓഫീസറെക്കുറിച്ച് നിരവധി പരാതികൾ ഉണ്ടായിരുന്നതായി വിജിലൻസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
Malabar News: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു
മീനങ്ങാടി വിജിലൻസ് സി.ഐമാരായ പി.എൽ ഷൈജു, എം. ശശിധരൻ, എസ്.ഐമാരായ കെ. മുസ്‌തഫ, കുഞ്ഞിബാവ, സി.പി.ഒ എം.പി ബിനോയ് എന്നിവരടങ്ങിയ സംഘമാണ് കുര്യനെ പിടികൂടിയത്. ഇയാളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.