കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. അദ്യഘട്ടത്തില്‍ കൗണ്ടറിന്റെ ഉല്‍ഘാടനം നിശ്‌ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുക ആയിരുന്നു. ജയില്‍ വകുപ്പിന്റെ കീഴില്‍ നേരിട്ട് കൗണ്ടര്‍ തുടങ്ങുവാനായിരുന്നു തീരുമാനം.
ദിവസേന ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നൂറിലധികം ബസുകള്‍ എത്തി മടങ്ങുന്നിടത്തു കുടിവെള്ളം പോലും കിട്ടാത്ത അവസ്‌ഥയാണ് ഉള്ളത്. പരിഹാരമെന്ന നിലയിലാണ് ജയില്‍ വകുപ്പ് കൗണ്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് കൗണ്ടര്‍ തുടങ്ങുവാന്‍ അവസരം നല്‍കണമെന്ന യൂണിയനുകളുടെ നിലപാടില്‍ പദ്ധതി നടപ്പിലാകാതെ നീളുകയാണ്. തീരുമാനം വൈകുന്നതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് കഴിഞ്ഞ ദിവസം സ്വകാര്യ സ്‌റ്റാൻഡില്‍ കൗണ്ടര്‍ തുറന്നു.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടറിന് മൂന്നാംവട്ടം അപേക്ഷിച്ചിട്ടും അനുമതി ലഭ്യമായിട്ട് ഇല്ല. ഗതാഗതമന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും സ്ഥലം അനുവദിക്കാനുള്ള തീരുമാനം ആലോചിച്ച് മാത്രമെന്നാണ് കെ.ടി.ഡി.എഫ്.സിയുടെ നിലപാട്. വളരെ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കൗണ്ടറാണ് യൂണിയനുകളുടെയും, കെ.ടി.ഡി.എഫ്.സിയുടെയും എതിര്‍പ്പ് മൂലം ഇല്ലാതാവുന്നത്.
Malabar News: കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ സഹൃദയ