എറണാകുളം: തൃപ്പൂണിത്തുറയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്‌ഥർ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചനാ ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
ഇന്നലെ പുലർച്ചെയാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്‌ണു എന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്‌ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്‌ഥാപിക്കാതിരുന്നതാണ് അപകടം ഉണ്ടാക്കിയതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്.
Most Read: പാലക്കാട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി