മുംബൈ: മുസ്‌ലിം സ്‌ത്രീകളെ ‘ബുള്ളി ബായ്’ എന്ന മൊബൈൽ ആപ്ളിക്കേഷനിൽ ലേലത്തിന് വെച്ച വിദ്വേഷ ക്യാംപയിനുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികൾ അറസ്‌റ്റിൽ. 18കാരിയായ ശ്വേതാ സിംഗ്, എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാർ (21) എന്നിവരെയാണ് മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ശ്വേതാ സിംഗിനെ ഉത്തരാഖണ്ഡിൽ നിന്നും വിശാൽ കുമാറിനെ ബെംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്യലിനായി വിശാൽ കുമാറിനെ ജനുവരി 10 വരെ പോലീസ് കസ്‌റ്റഡിയിൽ അയച്ചു. ശ്വേതാ സിങ്ങിനെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്‌റ്റ് റിമാൻഡ് വാങ്ങി മുംബൈയിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
ശ്വേതാ സിംഗാണ് കേസിലെ പ്രധാന പ്രതിയെന്ന് മുംബൈ പോലീസ് പറയുന്നു. ‘ബുള്ളി ബായ്’ ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്‌തിരുന്നതെന്നും പോലീസ് അറിയിച്ചു. വിശാൽ കുമാറും ശ്വേതയും ഇൻസ്‌റ്റഗ്രാം വഴിയാണ് സുഹൃത്തുക്കളായത്.
‘ബുള്ളി ബായ്’ എന്ന മൊബെൽ ആപ്പിലാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്‌ത്രീകളുടെ പേരും ചിത്രങ്ങളും പങ്കുവെച്ച് വിൽപനയ്‌ക്ക് എന്നപേരിൽ പരസ്യം നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ ഈ ആപ് ബ്ളോക്ക് ചെയ്‌തിരുന്നു.
വിവാദമായ ‘സുള്ളി ഡീൽസി’ന് പിന്നാലെയാണ് മുസ്‌ലിം സ്‌ത്രീകളെ ഓൺലൈൻ ലേലത്തിനുവെച്ച് വീണ്ടും വിദ്വേഷ ക്യാംപയിൻ നടന്നത്.
Most Read: പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ