ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്‌പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം, റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ഡെൽഹി-അമൃത്‌സർ-കത്ര എക്സ്പ്രസ് വേ, അമൃത്‌സർ-ഉന നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്‌പൂരിലെ പിജിഐ സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉൽഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.
അതേസമയം സംയുക്‌ത കിസാൻ മോർച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്ത് സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക. ഹരിയാനയിലെ കർഷകരും ഒപ്പംചേരും. എന്നാൽ കർഷകരുടെ നീക്കം മനപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷക സംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.
Read Also: തോക്ക് പിടികൂടിയ സംഭവം; കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും