മലപ്പുറം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അധികൃതരുടെ നിരന്തരമായ അനാസ്‌ഥ കാരണം പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അനിശ്‌ചിതാവസ്‌ഥയിൽ എത്തിയിരിക്കുന്നത്; കേരളാ മുസ്‌ലിം ജമാഅത്ത് (കെഎംജെ) ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർഥികളെ മാനുഷികമായി പരിഗണിക്കാൻ പോലും സർവകലാശാല തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്. വിദ്യാർഥികളുടെ ഉപരിപഠനത്തിനും തൊഴിൽ സാധ്യതക്കും തടസംവരുന്ന രീതിയിൽ കൃത്യമായ സമയത്ത് കോഴ്‌സുകൾ പൂർത്തിയാവില്ല എന്നത് ഗൗരവതരമായ കാര്യമാണെന്നും കെഎംജെ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.
പരീക്ഷകൾ കൃത്യമായി നടക്കാത്തതും അവസാന വർഷ വിദ്യാർഥികളുടെ പല പരീക്ഷകളുടെയും ഫലം ഇത്രയും നാളായിട്ടും വന്നിട്ടില്ല എന്നതും തുടർച്ചയായുള്ള അവ്യക്‌തതകളും സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്‌ചകളായിതന്നെ വിലയിരുത്തപ്പെടണം.
പ്രതികൂല സാഹചര്യത്തിലൂടെ കഴിഞ്ഞ ഒന്നര വർഷം കടന്നു പോയിട്ടു പോലും, സാഹചര്യം വിലയിരുത്തി അനുയോജ്യമായ പ്രത്യേകപദ്ധതി തയ്യാറാക്കാത്തതാണ് കാര്യങ്ങൾ ഇത്രയേറെ സങ്കീർണമാകാൻ കാരണമായത്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് എത്രയും വേഗം വിദ്യാർഥികളുടെ ആശങ്കകൾക്ക് അറുതി വരുത്തണം; കേരളാ മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Most Read: മദ്യഷോപ്പുകൾക്ക് ഭൂമിയും കെട്ടിടവും; പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി