കാസർഗോഡ്: ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കാസർഗോഡ് ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കാസർഗോഡ് നായൻമാർമൂല സ്വദേശി മുഹമ്മദ് കബീറാണ് വിശാഖപട്ടണത്ത് നിന്ന് പിടിയിലായത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി അറസ്‌റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കബീറിനെ തേടിയിറങ്ങിയത്.
ഇയാൾ ആന്ധ്രയിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശപ്രകാരം വിശാഖപട്ടണം റൂറൽ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്ന് 3.6 കിലോ കഞ്ചാവുകൂടി പിടിച്ചെടുത്തിട്ടുണ്ട്.
പ്രതി കഞ്ചാവ് വാങ്ങുന്നതിനാണ് വീണ്ടും ആന്ധ്രായിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു. നക്‌സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങുകയും കാസർഗോഡെ മറ്റു കച്ചവടക്കാർക്ക് എത്തിച്ച് 10,000 രൂപക്ക് വിൽക്കുകയുമാണ് പ്രതിയുടെ രീതി. കബീറിന്റെ അറസ്‌റ്റോടെ ആന്ധ്ര-കാസർഗോഡ് കഞ്ചാവ് കടത്തിന്റെ പ്രധാന ശൃംഖല തകർക്കാനായെന്ന നിഗമനത്തിലാണ് പോലീസ്.
Most Read: ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ച നടത്തും