കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റ് സാക്ഷികളെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് ദിലീപിനെതിരായ പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ വിചാരണക്ക് മുൻപ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വിശദമായ വാദം കേൾക്കും.
നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ. വിഎൻ അനിൽകുമാർ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാകും. അഡ്വ. എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് നടപടി.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശൻ രാജിവെച്ചത്. പുതിയ പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം ജനുവരി 11ന് വിചാരണ പുനരാരംഭിച്ചിരുന്നു. കേസിൽ വിചാരണ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Read Also: തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി