കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി മാറ്റി. എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4ന് ഹരജി വീണ്ടും പരിഗണിക്കും. ഇന്ന് സാക്ഷി വിസ്‌താരം നടക്കാത്തതിനാലാണ് ഹരജി നീട്ടിയത്. അന്വേഷണ ഉദ്യോഗസ്‌ഥന്റെ സാക്ഷി വിസ്‌താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ അസിസ്‌റ്റന്റ് പ്രോസിക്യൂട്ടറാണ് ഇന്ന് ഹാജരായത്.
സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണ നടപടികൾ ആരംഭിച്ചത്.
കേസിൽ ഫൈനൽ റിപ്പോർട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും അപേക്ഷയിൽ പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ ഇത് രണ്ടാം തവണയാണ് രാജിവെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെ ഉണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജിവെച്ചിരുന്നത്.
Also Read: ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ