ഭോപ്പാൽ: ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ച പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്‌തമാക്കി. ഭോപ്പാലിൽ റാണി പദ്‌മാവതിക്ക് സ്‌മാരകം പണിയുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശടക്കം 6 സംസ്‌ഥാനങ്ങളിൽ പദ്‌മാവത് സിനിമക്കെതിരെ ശക്‌തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രജപുത്ര റാണിയായ പദ്‌മാവതിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രമാണ് പദ്‌മാവത് എന്നാരോപിച്ചായിരുന്നു പ്രതിഷേധങ്ങൾ. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.
പ്രതിഷേധങ്ങളെ തുടർന്ന് നിരവധി മാറ്റങ്ങൾ വരുത്തിയതിനുശേഷമാണ് ചിത്രത്തിന് അനുമതി കിട്ടിയതും തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചതും. പദ്‌മാവതി എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്, ഇത് പ്രതിഷേധങ്ങളെ തുടർന്ന് പിന്നീട് പദ്‌മാവത് എന്നു മാറ്റി. എന്നിട്ടും സിനിമ റിലീസ് ചെയ്‌ത ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ പ്രതിഷേധക്കാർ അക്രമാസക്‌തരായി.
സിനിമ തിയേറ്ററുകളിലും ഷോപ്പിംഗ് മാളുകളിലും ചന്തകളിലും വരെ പ്രതിഷേധക്കാർ അക്രമണം അഴിച്ചുവിട്ടു. പലയിടങ്ങളിലും തീവെപ്പുകളുമുണ്ടായി. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത അടക്കമുള്ള റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു.
Read also: ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്