കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത് സിബിഐ സംഘം. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനുമായ വിവി രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ എന്നിവരെയാണ് ചോദ്യം ചെയ്‌തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സിബിഐ സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്‌തത്.
കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരത്തെത്തുടർന്നാണ് സിപിഎം നേതാക്കളെ ചോദ്യം ചെയ്‌തതെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ കാസർഗോട്ടെ അഭിഭാഷകൻ എജി നായർ, പോക്‌സോ കോടതി പ്രോസിക്യൂട്ടർ പി ബിന്ദു എന്നിവരെയും സിബിഐ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.
കേസിലെ മുഖ്യ പ്രതിയായ എ പീതാംബരന് നേരത്തെ ചില കേസുകളിൽ നിയമസഹായം നൽകിയത് പി ബിന്ദുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് ചോദ്യം ചെയ്യും.
Read also: പേരാവൂർ ചിട്ടി തട്ടിപ്പ്; സിപിഎം ലോക്കൽ സെക്രട്ടറിയെ മാറ്റി