മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ സമരാനുകൂലികളുടെ വാദം പൊളിയുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചത് സംഘം ചേർന്നാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡ്രൈവർ യാസറിനെ പണിമുടക്ക് അനുകൂലികൾ മർദ്ദിക്കുകയായിരുന്നു.
യാസറാണ് ആദ്യം മർദ്ദിച്ചത് എന്നായിരുന്നു സമരാനുകൂലികളുടെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ നേരത്തെ അഞ്ചുപേർ അറസ്‌റ്റിലായിട്ടുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ഡ്രൈവറെ മർദ്ദിച്ച കേസിലാണ് അറസ്‌റ്റ്.
പ്രാദേശിക സിഐടിയു നേതാവ് രഞ്‌ജിത്ത്, എസ്‌ടിയു നേതാവ് റാഫി അടക്കമുള്ളവരാണ് അറസ്‌റ്റിലായത്. ഓട്ടോറിക്ഷ തടഞ്ഞുവെച്ചു യാത്രക്കാരെ ഇറക്കിവിട്ടാണ് സമരാനുകൂലികൾ യാസറിനെ ആക്രമിച്ചത്. മർദ്ദനത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്ന് അവശനായ യാസർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
Most Read: ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് നീക്കം