ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്‌തമാക്കി.
സംസ്‌ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്ന നിർദ്ദേശവും കേന്ദ്ര സർക്കാർ കേരളത്തിന് നൽകി. വാസുകിയുടെ നിയമനത്തിൽ ശക്‌തമായ വിമർശനമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ച് ഉത്തരവിറക്കിയത്.
ഇത് വിവാദമായപ്പോൾ, വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു വിശദീകരിച്ചു. സംസ്‌ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്‌ക്കായിരുന്നു ചുമതലയെന്നും അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കി.
ഇതര രാജ്യങ്ങളിൽ നിന്ന് സംസ്‌ഥാനത്തേക്ക് വരുന്ന പ്രതിനിധികളുമായി മികച്ച ഏകോപനത്തിനായാണ് വകുപ്പ് രൂപീകരിച്ചതെന്നാണ് വിഷയത്തിൽ കേരള സർക്കാരിന്റെ നിലപാട്. വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധീനതയിലാണെന്ന കാര്യം അറിയാത്തതുകൊണ്ടല്ല സംസ്‌ഥാന സർക്കാർ ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി