പൂനെ: വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്‌ച മുതൽ ഇത് ലഭ്യമായി തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ജനന തീയതി കൂടി ഉൾപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്.
അന്താരാഷ്‌ട്ര യാത്രികർക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം വാക്‌സിൻ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്‌തമാക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന യുകെയുടെ നിലപാടാനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തു.
നിലവിൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്‌സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്‌സിൻ നൽകിയ ആളുടെ പേര്, വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പേര് തുടങ്ങിയവയാണുള്ളത്. ഇതിനോടൊപ്പം വാക്‌സിൻ സ്വീകരിച്ചയാളുടെ ജനനതീയതി കൂടി ദിവസം, മാസം, വർഷം എന്ന ക്രമത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
നിലവിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളിൽ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല. വിദേശയാത്ര നടത്തേണ്ടവർക്ക് വേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്‌താവ് പറഞ്ഞു. വിദേശയാത്ര നടത്തേണ്ടവർക്ക് കൊവിൻ പോർട്ടലിൽ ജനനതീയതി കൂടി ചേർത്ത ശേഷം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും വക്‌താവ് പറഞ്ഞു.
Also Read: ‘ഹലാൽ ഇടപാടുകൾ’; മതവിശ്വാസം ദുരുപയോഗിച്ച് ക്യൂനെറ്റ് ഓൺലൈൻ തട്ടിപ്പ്