ന്യൂഡെല്‍ഹി: രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
നേരത്തെ, ഒരു മാസം 20 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിച്ചതായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്‌റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 37.50 കോടി ഡോസ് കോവിഷീല്‍ഡിനായി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ ഓഡര്‍ പ്രകാരമുള്ള വിതരണം സെപ്റ്റംബര്‍ പകുതിയോടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
രാജ്യത്ത് ഇതുവരെയായി 72.37 കോടി (72,37,84,586) വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 67 ലക്ഷത്തിലധികം (67,58,491) ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്.
ജനുവരി 16നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. തുടക്കത്തില്‍ വാക്‌സിന്‍ ലഭ്യത കുറവായിരുന്നു. കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് റഷ്യന്‍ വാക്‌സിന്‍ സ്‌പുട്‌നിക് വി എത്തി. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സൈകോവ്ഡി എന്നീ വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. എന്നാൽ ഇവ വിപണിയില്‍ ലഭ്യമായിട്ടില്ല.
ജനുവരി 16നു ശേഷം 85 ദിവസം കൊണ്ടാണ് 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 20 കോടി കടക്കാന്‍ പിന്നീട് 45 ദിവസം വേണ്ടിവന്നു. ഓരോ പത്തുകോടി കടക്കാനുള്ള ദിവസങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നു. 60 കോടിയില്‍ നിന്ന് 13 ദിവസം കൊണ്ടാണ് 70 കോടി പിന്നിട്ടത്.
Malabar News: ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ