ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കോവിഡ് വാക്‌സിനേഷന്റെ അവലോകന യോഗത്തിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
കൂടാതെ രാജ്യത്ത് നിലവിൽ 12 സംസ്‌ഥാനങ്ങൾ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 60 ശതമാനം ആളുകൾക്കും വാക്‌സിൻ വിതരണം ചെയ്‌തു കഴിഞ്ഞതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കി. ഒപ്പം തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ആളുകൾക്ക് ഈ മാസം 13ആം തീയതി മുതൽ രണ്ടാം ഡോസ് നൽകി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന കേരളത്തിൽ പരിശോധനകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായത് മൂലമാണ് രോഗവ്യാപനം കൂടിയതെന്ന് കേന്ദ്രസംഘം വിലയിരുത്തി. അതിനാൽ തന്നെ സംസ്‌ഥാനത്ത് പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസംഘം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിക്കുന്നവരെ കണ്ടെത്തുന്നതിലും, അവരെ നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കേന്ദ്രസംഘം സംസ്‌ഥാനത്തിന് നിർദേശം നൽകി.
Read also : ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി