തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്‌ഥാനത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്‌ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
കേരളം, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളിലേക്കാണ് രോഗവ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം എത്തുന്നത്. ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് കേന്ദ്രസംഘത്തെ അയക്കാൻ ആരോഗ്യ മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്.
കേരളത്തിൽ നിലവിൽ വലിയ രീതിയിലുള്ള അടച്ചുപൂട്ടലുകൾ നടത്തിയിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യമാണുള്ളത്. നിലവിൽ 10 ശതമാനത്തിന് മുകളിലാണ് കേരളത്തിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിനൊപ്പം തന്നെ കൂടുതൽ കോവിഡ് വകഭേദങ്ങളും സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘം സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എത്തുന്നത്. സംസ്‌ഥാനത്ത് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കേന്ദ്രസംഘം പ്രത്യേക സന്ദർശനം നടത്തും.
Read also : പുല്‍വാമയില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു