കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി ഇന്നും വാദം തുടരും. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
മിറൽ ഇമേജുകൾ താരതമ്യം ചെയ്‌താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നാണ് ദിലീപിന്റെ വാദം. വീണ്ടും സാക്ഷിവിസ്‌താരം നടത്തിയാലും ഇക്കാര്യം മനസിലാക്കാമെന്നും ദിലീപ് സൂചിപ്പിച്ചിരുന്നു. കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കുന്നതിൽ എതിർപ്പില്ലെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നത്.
അതിനിടെ, ജാമ്യവ്യവസ്‌ഥ ലംഘിച്ചതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി വിചാരണ കോടതി ഇന്നലെ തള്ളിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിട്ടുണ്ട്. ദിലീപ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്തിമ റിപ്പോര്‍ട് രണ്ടാഴ്‌ചക്കകം നല്‍കാൻ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്