കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മൂന്ന് കുട്ടികൾ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് മരിച്ചത്.
മൂത്ത മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെ ആണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കെട്ടിത്തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ വിഷം കലർത്തിയാണ്. മൂന്ന് കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്ക ഗുളിക നൽകിയ ശേഷമാണ് കെട്ടിത്തൂക്കിയത്. എന്നാൽ, കെട്ടിത്തൂക്കും മുൻപ് മൂത്ത മകൻ മരിച്ചിരുന്നില്ല.
ശ്രീജയുടേയും ഷാജിയുടെയും തൂങ്ങി മരണമാണെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ചുപേരുടെയും ദേഹത്ത് കാര്യമായ മുറിവുകൾ ഒന്നുമില്ല. ഇന്നലെ രാവിലെ ആര് മണിയോടെയാണ് നടുക്കുടി ശ്രീജ (38), സുഹൃത്തായ മുളപ്രവീട്ടിൽ ഷാജി(40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്‌ഥിരമായി തർക്കം ഉണ്ടാവാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ശ്രീജയേയും ഷാജിയേയും വീട്ടിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പോലീസിന് നൽകിയ പരാതിയിൽ, ഇന്നലെ രാവിലെ മധ്യസ്‌ഥ ചർച്ച നടക്കാനിരിക്കെയായിരുന്നു കൂട്ട ആത്‍മഹത്യ. കുട്ടികളെ കൊന്നതായും ഷാജിയും തണലും ആത്‍മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പോലീസ് സ്‌റ്റേഷനിൽ ഇന്നലെ രാവിലെ ആറ് മണിയോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്‌ത് പറഞ്ഞിരുന്നു. അരമണിക്കൂറിനകം പോലീസ് വീട്ടിൽ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.
Most Read: പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ