കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്‌റ്റ് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വെടിവെപ്പുണ്ടായത്. രണ്ടു മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് സൂചന. നാലംഗ സംഘത്തിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പോലീസ് സംശയിക്കുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മാവോയിസ്‌റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. വീട്ടിൽ മൊബൈൽ ഫോണുകളും ലാപ് ടോപ്പും ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടർ ബോൾട്ട് വീട് വളഞ്ഞത്. ഇതോടെ പരസ്‌പരം വെടിയുതിർക്കുക ആയിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
സംസ്‌ഥാനത്തെ മാവോയിസ്‌റ്റ് സംഘങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗത്തെ മാവോ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഇന്നലെ കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശി അനീഷ് തമ്പിയെയാണ് കൊയിലാണ്ടിക്കും ബാലുശേരിക്കും ഇടയിൽ എരമംഗലത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് ഓപ്പറേഷൻ.
രഹസ്യമായി ഉൾക്കാടുകളിൽ പ്രവർത്തിക്കുന്ന മാവോ സംഘങ്ങൾക്ക് നാട്ടിലെ വിവരങ്ങൾ എത്തിക്കുകയും പുറത്തുള്ളവർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നവരാണ് ‘കുറിയർ’ സംഘാംഗങ്ങൾ. ആഴ്‌ചകളായി പ്രതിയുടെ നീക്കങ്ങൾ പ്രത്യേക സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തണ്ടർബോൾട്ടും പോലീസും പേര്യയിലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഉന്നത ഉദ്യോഗസ്‌ഥരടക്കം പ്രദേശത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താമരശേരി, കൂരാച്ചുണ്ട്, കാറ്റുള്ളമല മേഖലയിലും നിരീക്ഷണം നടത്തുന്നുണ്ട്.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’