കൊച്ചി: തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിച്ചു. ചെയര്‍പേഴ്‌സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ പ്രതിപക്ഷം അംഗങ്ങള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേര്‍ കാക്കനാട് സ്വകാര്യ ആശുപത്രിയിലും മൂന്ന് പേര്‍ സഹകരണ ആശുപത്രിയിലും ചികിൽസയിലാണ്.
തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്‌സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.
പൂട്ട് വാങ്ങാന്‍ നഗരസഭാ ഫണ്ടില്‍ നിന്ന് തന്നെ പണം ചെലവഴിക്കരുത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണപക്ഷ അംഗങ്ങളാണ് പൂട്ട് തകര്‍ത്തതെന്നും ഇവർ ആരോപിച്ചു.
Most Read: മുതിർന്ന നേതാക്കൾക്ക് എതിരെ പടയൊരുക്കം; ഹൈക്കമാൻഡിന് പരാതി