ഡെൽഹി: പഞ്ചാബിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിങ്ങാ(34)ണ് കൊല്ലപ്പെട്ടത്.
പരസ്യ പ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്- അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കരംജിത്തിന് കുത്തേറ്റിരുന്നു. ചികിൽസയിലിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചത്. കൊലപതകത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക. പഞ്ചാബിൽ ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെയാണ് അവസാനമായത്. ഇന്ന് നിശബ്‌ദ പ്രചാരണമാണ്.
അതേസമയം, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത്ത് ചന്നിക്കും കോൺഗ്രസ് സ്‌ഥാനാർഥിയും ഗായകനുമായ സിദ്ദു മൂസെവാലക്കുമെതിരെ പോലീസ് കേസെടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിന് ആംആദ്‌മി നൽകിയ പരാതിയിലാണ് കേസ്. സർക്കാർ സംവിധാനങ്ങളെ ചന്നി ദുരുപയോഗം ചെയ്യുന്നതായി എഎപി ആരോപിച്ചു.
ഇതിനിടെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ പോലീസ് മാനനഷ്‌ട കേസ് ഫയൽ ചെയ്‌തു. ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലിന്റെ പരാതിയിലാണ് കേസെടുത്തത്. 2021ലെ ഒരു റാലിക്കിടെ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം.
Most Read: ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു