തിരുവനന്തപുരം: മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന് ഭീതി പുലര്‍ത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ധനവ് മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും അത് മുന്‍പ് വ്യക്‌തമാക്കിയതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അശാസ്‌ത്രീയവും വാസ്‌തവ വിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ കേന്ദ്ര സംസ്‌ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാദ്ധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മൂന്നാം തരംഗം മുന്‍കൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്‌ഥാനമാണ് നമ്മുടേത്.
എങ്കിലും പുതിയ പശ്‌ചാത്തലത്തില്‍ നിരീക്ഷണ സംവിധാനങ്ങളെ കൂടുതല്‍ ശാക്‌തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനിതക വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങൾ കൂടുതല്‍ വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
Also Read: കോവിഡ്; ഈ വർഷത്തെ ഹജ്‌ജ് അപേക്ഷകൾ റദ്ദാക്കി ഇന്ത്യ