ഗാന്ധിനഗർ: ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ വീണ്ടും വർഗീയ കലാപം. തിങ്കളാഴ്‌ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാമ നവമി ദിനത്തിലും ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു.
ഞായറാഴ്‌ച ഉണ്ടായ കലാപത്തിനു ശേഷം നിരവധി പോലീസുകാരെ സ്‌ഥലത്ത് വിന്യസിച്ചിരുന്നെങ്കിലും അന്ന് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായില്ല. എന്നാൽ തിങ്കളാഴ്‌ച വൈകീട്ട് നടന്ന ഇഫ്‌താർ വിരുന്നിനു നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.
കല്ലേറിന് പിന്നാലെ ഇരു മതവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ പെട്രോൾ ബോംബുകളും എറിഞ്ഞിരുന്നു. പിന്നീട് പോലീസെത്തി ലാത്തി ചാർജ് നടത്തിയാണ് കലാപകാരികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്‌ച നടന്ന കലാപത്തിൽ 50 പേർക്കെതിരെ കേസെടുത്തിരുന്നു. നിരവധി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അഗ്‌നിക്കിരയായിരുന്നു. വ്യാപകമായ കല്ലേറുമുണ്ടായി.
Most Read: ബിജെപിയിലേക്ക് കൂറുമാറി നേതാക്കൾ, ഹിമാചലിൽ ആം ആദ്‌മിക്ക് തിരിച്ചടി