കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന വിവാദത്തിൽ വീണ്ടും എംഎസ്എഫിന്റെ പ്രതികരണം. വിഷയത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനത് പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് പ്രതികരണം. അതിനിടെ ബലാൽസംഗം ഉൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത സനത് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും.
കാലുപിടിക്കൽ വിവാദത്തിൽ നിന്ന് തലയൂരാനാണ് പ്രിൻസിപ്പൽ കെ രമ പുതിയ പരാതി നൽകി വിദ്യാർഥിയെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നാണ് എംഎസ്എഫിന്റെ ആരോപണം. സംഭവം നടന്ന് ആഴ്‌ചകൾ കഴിഞ്ഞിട്ടും ഇപ്പോൾ പരാതി കൊടുത്തതിന്റെ ഉദ്ദേശ്യവും അതുതന്നെയാണെന്നും, സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നുള്ളത് വിശ്വസനീയമല്ലെന്നും സാങ്കേതിക വിദഗ്‌ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും എംഎസ്എഫ് ആരോപിച്ചു.
വിദ്യാർഥി നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രിൻസിപ്പലിന്റെ പരാതിയിൽ മാത്രം കേസെടുത്ത് നടപടി സ്വീകരിച്ചത് നിഷേധാൽമക സമീപനമാണ്. സംഭവത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധങ്ങൾക്ക് മുസ്‌ലിം ലീഗിന്റെ പൂർണപിന്തുണ ഉണ്ട്. കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന് വഴി ഗവർണറെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും പരാതി അറിയിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
Most Read: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ