കോഴിക്കോട്: ഇന്ന് നാട്ടിൽ തിരിച്ചെത്തിയ പിവി അൻവർ എംഎൽഎക്കെതിരെ പരാതി. ആഫ്രിക്കയിൽ നിന്ന് ഇന്ന് കരിപ്പൂരിൽ എത്തിയ പിവി അൻവർ ക്വാറന്റെയ്ൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻവറിനെ സ്വീകരിക്കാൻ ഒരു വലിയ കൂട്ടം പാർട്ടി പ്രവർത്തകർ വിമാനാത്താവളത്തിൽ എത്തിയിരുന്നു. ക്വാറന്റെയ്നിൽ പോകാതെ അൻവർ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നാണ് കേസ്. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതുർ ആണ് പരാതിക്കാരൻ.
എംഎൽഎക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ നാട്ടിൽ എത്തിയത്. നിലമ്പൂർ നിന്ന് സിപിഐഎം സ്വതന്ത്ര സ്‌ഥാനാർഥിയായി ഇത്തവണയും അൻവർ തന്നെയാണ് മൽസരിക്കുന്നത്.
തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എംഎൽഎ വിദേശത്തേക്ക് പോയത്. എംഎൽഎയെ കാണാൻ ഇല്ലെന്നും ഘാനയിൽ തടവിലാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ ആഫ്രിക്കയിൽ വ്യവസായാവശ്യത്തിന് എത്തിയതാണെന്ന് അൻവർ പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Also Read: ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും