കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർഥിക്കെതിരെ കേസ്. കാസർഗോഡ് ഗവ.കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനതിനെതിരെയാണ് കാസർഗോഡ് വനിതാ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കോളേജ് പ്രിൻസിപ്പൽ കെ രമക്കെതിരെയായിരുന്നു ആരോപണം. വിഷയത്തിൽ പ്രതികരിച്ച് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസും പ്രിൻസിപ്പലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 18ന് ആയിരുന്നു സംഭവം. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലുപിടിക്കണമെന്ന് പ്രിൻസിപ്പൽ എം രമ ആവശ്യപ്പെട്ടുവെന്ന് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ആരോപിച്ചു. എന്നാൽ, കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേസമയം, വിഷയത്തിൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ കൂടുതൽ വിശദീകരണം നൽകിയിരുന്നു.
എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന് എം രമ വ്യക്‌തമാക്കി. വ്യക്‌തിപരമായി അപകീർത്തിപെടുത്തുന്ന പരാമർശങ്ങൾ നടത്തിയ പികെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ എംഎസ്എഫ് അവരുടെ കൊടിയും തോരണങ്ങളും കെട്ടിയത് എതിർത്തിരുന്നു. ഇത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്‌ടമായില്ല. അതിന്റെ പേരിൽ എംഎസ്എഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വ്യാജ വീഡിയോ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യക്‌തിഹത്യ നടത്തുന്നതെന്ന് ഡോ. എം രമ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്