അഹമ്മദാബാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവരെകൊണ്ട് കോവിഡ് സെന്ററിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് സർക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഉടൻ വിജ്‌ഞാപനം പുറത്തിറക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറക്കുന്നതിനായി വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് നേരത്തെ സർക്കാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിൽ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 800 രൂപയായി കുറക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി 1,500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.
ഇത് കൂടാതെ, കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 23 മുതല്‍ തുറക്കാനിരുന്ന സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നതും മാറ്റിവച്ചിരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14,885 പേരാണ് നിലവിൽ ചികിൽസയിൽ ഉള്ളത്. ഇതുവരെ 211095 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 192209 പേര്‍ രോഗമുക്‌തി നേടി. 4001 പേര്‍ക്ക് ജീവൻ നഷ്‌ടമായി.
Also Read: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന