തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് സംസ്‌ഥാനത്ത് ആശങ്ക ഉയർത്തുന്നു. പത്ത് ദിവസത്തിനിടെ 941 പേരാണ് കോവിഡിന് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ഇതിൽ 30 ശതമാനവും 60 വയസിൽ താഴെയുള്ളവരാണ് എന്നത് അതീവ ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണ്. മരണനിരക്കുകളിൽ അൽപം കൂടി സുതാര്യത വരുത്തിയതും നിരക്ക് ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ.
ഇനിയുള്ള മൂന്നാഴ്‌ച അതീവ നിർണായകമാണെന്ന് മുന്നറിയിപ്പുണ്ട്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ന് ആകെ കോവിഡ് മരണം 7000 കടന്നേക്കും. ഒരാഴ്‌ചയായി കേരളത്തിലെ കോവിഡ് വ്യാപന നിരക്കിൽ കാര്യമായ കുറവുണ്ടായെങ്കിലും മരണങ്ങൾ പ്രതിദിനം കൂടുകയാണ്. ഇന്നലെ മാത്രം 142 പേരാണ് മരിച്ചത്. മൂന്ന് ദിവസത്തിൽ പൊലിഞ്ഞത് 382 ജീവൻ.
941 മരണങ്ങൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രേഖപ്പെടുത്തി. ഇതിൽ 659 പേർ 60 വയസിന് മുകളിലുള്ളവരും 282 പേർ 60 വയസിന് താഴെയുള്ളവരുമാണ്. നാൽപത് വയസിന് താഴെയുള്ള 40 പേരുടെ മരണങ്ങൾ രേഖപ്പെടുത്തി. അതേസമയം, സംസ്‌ഥാനത്തെ അടുത്ത ഭീഷണിയാണ് മ്യൂക്കോർ മൈക്കോസിസ് (ബ്‌ളാക്ക് ഫംഗസ്). രോഗം ബാധിച്ച് 18 പേർ ചികിൽസയിലുണ്ട്. രണ്ട് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്.
Also Read: കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി