തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പര്യാപ്‌തമല്ലെന്ന് വ്യാപാരികൾ. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണം. കൂടാതെ കടകളുടെ പ്രവൃത്തി സമയം ദീർഘിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. പെരുന്നാൾ സീസണാണ് വരുന്നത്. ഇതുവരെയുള്ള എല്ലാ ആഘോഷങ്ങളുടെയും കച്ചവടം നഷ്‌ടപ്പെട്ട് കടക്കെണിയിലായ തങ്ങൾക്ക് ഈ പെരുന്നാൾ സീസൺ ഒരു കച്ചിത്തുരുമ്പാണ്. ഇതുകൂടി നഷ്‌ടപ്പെട്ടാൽ കനത്ത ആഘാതമാണ് ഉണ്ടാക്കുക എന്നും വ്യാപാരികൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഡി കാറ്റഗറി ഒഴികെയുള്ള മറ്റുള്ള എ, ബി, സി കാറ്റഗറികളിൽ രാത്രി 8 മണി വരെയാണ് കടകൾ തുറക്കാൻ അനുമതി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും കടകൾ തുറക്കാൻ അനുമതി നൽകുക. എന്നാൽ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ 7 മണി വരെയായിരിക്കും പ്രവർത്തിക്കുക.
കൂടാതെ സംസ്‌ഥാനത്തെ ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്കായി തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി. നേരത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരുന്നു ബാങ്കുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. അതേസമയം സംസ്‌ഥാനത്ത് നിലവിൽ ഏർപ്പെടുത്തുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി