കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്ന് കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് യു രാജീവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പ്രവീൺ കുമാർ, എൻ സുബ്രഹ്‌മണ്യൻ എന്നിവർ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അറസ്‌റ്റിന് തയാറാകാതിരുന്ന നേതാക്കളെ ബലം പ്രയോഗിച്ചാണ് പൊലീസ് കൊണ്ടുപോയത്. തങ്ങൾ വേൽമുരുകന്റെ മൃതദേഹം കാണാനും കുടുംബത്തെ കാണാനും വന്നവരാണെന്നും അതിന് പോലും പൊലീസ് സമ്മതിക്കാത്തത് പലതും ഒളിപ്പിച്ച് വെക്കാനാണെന്നും ടി സിദ്ദിഖ് ആരോപിച്ചു. കോഴിക്കോട് എംപി എംകെ രാഘവനും സ്‌ഥലം സന്ദർശിച്ചു. അടിയന്തരാവസ്‌ഥക്ക് സമാനമായ സംഭവമാണ് നടക്കുന്നതെന്നും വ്യാജ ഏറ്റുമുട്ടലാണെന്നാണ് പൊലീസ് നടപടികളിൽ നിന്നും മനസിലാകുന്നതെന്നും എംകെ രാഘവൻ എംപി പറഞ്ഞു.
Read also: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി