ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ സഖ്യത്തിലെ കോൺഗ്രസിന്റെ തീരുമാനം. ഇതിനായി വലിയൊരു വിഭാഗം സ്‌ത്രീകളെ പങ്കെടുപ്പിച്ച് മഹിള ക്രാന്തി സമ്മേളനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഹാർ കോൺഗ്രസ്.
ഓൺലൈനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിനായി എല്ലാ ജില്ലകളിലും സിനിമ ഹാളുകളും ഓഡിറ്റോറിയങ്ങളും കോൺഗ്രസ് ബുക്ക് ചെയ്‌ത് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കൂടാതെ ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കുന്ന സമ്മേളനത്തെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: കർഷകരെ അടിമകളാക്കാൻ ഗൂഢാലോചന; രൺദീപ് സിംഗ് സുർജേവാല
സമ്മേളനത്തോട് അനുബന്ധിച്ച് ഗ്രാമപ്രദേശങ്ങളിലും സ്‌ക്രീനുകൾ സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 50000ത്തോളം സ്‌ത്രീകളെ ഓഡിറ്റോറിയങ്ങളിലും അത്രയും തന്നെ സ്ത്രീകളെ സോഷ്യൽ മീഡിയയിലും പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നേരത്തെ വടക്കൽ ബിഹാറിൽ വെർച്വൽ റാലികൾ സംഘടിപ്പിച്ചിരുന്നു. ഇവ പ്രതീക്ഷിച്ചതിലും അധികം വിജയമായതിന്റെ ധൈര്യത്തിലാണ് കോൺഗ്രസ് അടുത്ത വെർച്വൽ സമ്മേളനത്തിനൊരുങ്ങുന്നത്. അതേസമയം പ്രിയങ്കയുടെ സമ്മേളനത്തെ കൂടാതെ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വെർച്വൽ റാലികൾ സംഘടിപ്പിക്കാനും കോൺഗ്രസ് ഒരുക്കം കൂട്ടുന്നുണ്ട്.
Sports News: സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി
ബിഹാറിൽ ഒക്ടോബർ 28 മുതൽ നവംബർ 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 10ന് വോട്ടെണ്ണും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.