ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തെ കുറ്റപ്പെടുത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്‌തു.
പഞ്ചാബിലുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ കഴിഞ്ഞ 4 വർഷത്തെ ഭരണവിരുദ്ധ വികാരമാണ് എന്നായിരുന്നു കോൺഗ്രസ് വക്‌താവ് സുർജെവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അമരീന്ദർ സിംഗിന്റെ ട്വീറ്റ്.
“കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ല. ആരാണ് യുപിയിൽ കോൺഗ്രസിന്റെ പതനത്തിന് കാരണം? മണിപ്പൂരിന്റെ, ഗോവയുടെ, ഉത്തരാഖണ്ഡിന്റെ അവസ്‌ഥ എന്താണ്? ഇതിനുള്ള ഉത്തരം വലിയ അക്ഷരങ്ങളിൽ ചുമരിൽ എഴുതി വെച്ചാലും അവരത് വായിക്കാൻ പോകുന്നില്ല,”- കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് അമരീന്ദർ പറഞ്ഞു.
പഞ്ചാബിൽ ആകെയുള്ള 117 സീറ്റുകളില്‍ 92 സീറ്റുകളായിരുന്നു എഎപി നേടിയത്. കനത്ത തോൽവിക്ക് പിന്നാലെയാണ് അമരീന്ദർ സിംഗിന്റെ ഭരണത്തിനെതിരെ ഉണ്ടായ ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് മറികടക്കാൻ സാധിച്ചില്ലെന്ന് അവകാശപ്പെട്ട് കോൺഗ്രസ് വക്‌താവ് രംഗത്ത് വന്നത്.
Most Read: കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്