കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്‌ക്കരിച്ച് 10 ബ്രാഞ്ച് സെക്രട്ടറിമാരും ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മൂന്നാം തവണയും ചന്ദ്രശേഖരന് അവസരം കൊടുത്തതിലാണ് പ്രതിഷേധം പുകയുന്നത്. ചന്ദ്രശേഖരന് പകരം സിപിഐ സംസ്‌ഥാന കൗണ്‍സില്‍ അംഗമായ ബങ്കളം കുഞ്ഞികൃഷ്‌ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.
ചന്ദ്രശേഖരന്‍ മൽസരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ തന്നെ വീണ്ടും സ്‌ഥാനാര്‍ഥിയാക്കാൻ ആയിരുന്നു സംസ്‌ഥാന കൗണ്‍സില്‍ നിര്‍ദ്ദേശം. സിപിഐ കാസര്‍ഗോഡ് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ചന്ദ്രശേഖരന്‍ തന്നെ മൽസരിക്കണമെന്ന അഭിപ്രായമാണ് ഉണ്ടായത്. .
അതേസമയം മടിക്കൈ, അമ്പലത്തുക്കര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചത്. ഇവരുമായുള്ള നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടില്ല. പ്രതിഷേധമുയര്‍ത്തിയ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇല്ലാതെയാണ് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്നത്.
Read Also: ബിജെപിക്ക് ബദൽ ഇടതുപക്ഷം മാത്രമെന്ന് കോടിയേരി; രാഹുലിന് പരിഹാസം